അമ്മായി ചുട്ട ദോശ





കഴിഞ്ഞ ഒരു മാസമായി കൊച്ചിയിലെ  വ്യത്യസ്ത ഹോട്ടലുകളിലാണ്  ഭക്ഷണം   കഴിക്കാന്‍ പോയത്. വെറുതെ ഒരു താല്പര്യം. ഭക്ഷണത്തിന്റെ രുചി നോക്കുക മാത്രമായിരുന്നില്ല, നല്ല ഹോട്ടലുകള്‍ മനസിലാക്കുക എന്ന ദൗത്യം കൂടി ഉണ്ടായിരുന്നു അതിനുപിന്നില്‍ . പക്ഷെ എല്ലായിടത്തും ഒരേ രുചി. എല്ലായിടത്തും ഒരേ ഭക്ഷണം. കറി മാത്രം രുചി വ്യത്യാസം. ചിലയിടത്ത് കറിയില്‍ വെള്ളം കൂടുതല്‍ (  ഉപഭോക്താക്കള്‍ കൂടുതല്‍ ഉള്ള ഇടങ്ങളില്‍) മറ്റു ചിലയിടങ്ങളില്‍  മൈദ   കൂടി കലക്കിയ നിലയില്‍. പണ്ട്  ഹോട്ടലുകളില്‍  ലഭിച്ച പോലെ ആവി പറക്കുന്ന ഭക്ഷണം എങ്ങും കിട്ടാനില്ല . ഇനി ആവി നിര്‍ബന്ധമാണെങ്കില്‍ പറഞ്ഞാല്‍ ചട്ടിയിലിട്ടു ഒന്ന് ചൂടാക്കി   തരും. ഫാസ്റ്റ് ഫുഡ്‌ ആണെങ്കിലോ കാര്യം പറയേണ്ട... ആവശ്യത്തില്‍ അധികം മസാലയും, ഒരിക്കലും മാറ്റത്ത എണ്ണയും കരിഞ്ഞതും കൂടി. അത് വേണ്ടെന്നു വെയ്ക്കാം. എന്നാലും എന്തെങ്കിലും തിന്നെണ്ടേ.
അപ്പം, ഇടിയപ്പം, പുട്ട്, പൊറോട്ട, ചപ്പാത്തി, ഇഡ്ഡലി ഇങ്ങനെ ഹോട്ടലുകളില്‍ കിട്ടുന്ന എല്ലാ ഭക്ഷണത്തിനും  ഒരേ  നിറം, ഒരേവലിപ്പം ഒരേ രുചി............ ഒരേ തണുപ്പ് ...പക്ഷെ വിലയുടെ കാര്യം അങ്ങനെ അല്ല. ഓരോ ഹോട്ടലുകളില്‍ ഓരോ വില. വലിയ ഹോട്ടലുകളില്‍ ഒരു അപ്പത്തിനു 12 രൂപ ആണെങ്കില്‍ ഇതേ സാധനം ചെറിയ ഹോട്ടലുകളില്‍ 6 രൂപയെ ഉള്ളൂ.
ഇതിന്റെ ഗുട്ടന്‍സ് അന്യേഷിച്ചു രാവിലെ 6 മണിക്ക് ഒരു ഹോട്ടലിനു  മുന്നില്‍ പോയി നിന്നു. അവടത്തെ സ്റ്റാഫ്‌ ടിപ് ടോപ്പില്‍ വന്നുതുടങ്ങുന്നതേ ഉള്ളൂ. അടുക്കളയില്‍ പുക ഉയര്‍ന്നിട്ടില്ല. അകെ ഒരു പുക മാത്രം. രാവിലെ ഉടമയുടെ കാശ് പെട്ടിയിലെ പൂജയുടെ പുക.. .കുറെ കഴിഞ്ഞപ്പോള്‍ ഒരു വാഹനം വന്നു നിന്നു. അപ്പങ്ങളെല്ലാം പ്ലാസ്റ്റിക്‌ കവറുകളില്‍ വന്നിറങ്ങി അലമാരകളില്‍ നിരന്നു. പൈസ വാങ്ങി അയാള്‍ പോയി. അടുത്ത കടയിലേക്ക്. അയാളുടെ പിന്നാലെ പോയപ്പോള്‍ കണ്ടത് എല്ലാ കടകളിലും അയാള്‍ തന്നെ സപ്ലൈ ചെയ്യുന്നു. ഫൈവ്  സ്റ്റാര്‍ ഹോട്ടലുകളിലും  അയാളുടെ വാഹനം നിര്‍ത്തി. പക്ഷെ  മുന്‍പിലല്ല. പിറകിലേക്കാണെന്ന് മാത്രം. അമ്മായിമാര്‍ ചുട്ട അപ്പങ്ങളെല്ലാം ഇറക്കിവെച്ചു. സായ്പ്പന്മാരും അങ്ങനെ കൊച്ചിയിലെ ഏതോ കോണിലിരുന്നു ചുടുന്ന അപ്പങ്ങലെല്ലാം തിന്നു. ഒടുവില്‍ വിതരനക്കാരന്റെ  നിര്‍മാണ യൂനിറ്റ്  അന്വേഷിച് ഞാനും പിന്നാലെ ബൈക്കില്‍ വിട്ടു.
ഒരു തെരുവിന് നടുവിലായി ചെറിയ വീട്. പുറത്തു വൃത്തിഹീനമായ അന്തരീക്ഷം. അയാള്‍ കയറിയതും ഗേറ്റ് അടഞ്ഞു. അപ്പം വേണമെന്ന് പറഞ്ഞെങ്കിലും എവടെ വില്‍പ്പന ഇല്ലെന്നു പറഞ്ഞു അയാള്‍ പോയി. അവടെ എങ്ങനെ ഭക്ഷണം ഉണ്ടാക്കുന്നുവെന്നോ ,ഒന്നും ആര്‍ക്കും അറിയില്ല. എന്തായാലും വീട്ടില്‍ വെച്ച് ഉണ്ടാക്കുന്നുവെന്ന് പറഞ്ഞു കഴിക്കാന്‍ വരട്ടെ. ഇവടെ ഒരാള്ക്കോ 10 പേര്‍ക്കോ ഉണ്ടാക്കുകയല്ല മറിച്ച് 100 ഓളം ഹോട്ടലുകള്‍ക്ക് വേണ്ടി ഉണ്ടാക്കുകയാണ്. അപ്പോള്‍ വ്യവസായികാടിസ്ഥനത്തില്‍ , 10 ഓളം സ്ടാഫുകള്‍ .
അതിരാവിലെ ഹോട്ടലുകള്‍ക്ക് ഇവ കൊടുക്കണമെങ്കില്‍ എപ്പോഴാണ് ഉണ്ടാക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ?  എന്തായാലും അതിരാവിലെ തുടങ്ങിയാല്‍ ഇത്രയും ഉണ്ടാക്കാന്‍ പറ്റോ ? രാവിലെ രണ്ടോ മൂന്നോ പേര്‍ക്ക് ഉണ്ടാക്കാന്‍ എത്ര സമയം എടുക്കും .....

അതുകൊണ്ട് രാത്രി തന്നെ അപ്പമുണ്ടാക്കും. നമ്മുടെ ഹോട്ടലുകളില്‍ എത്തുന്നത്‌ രാവിലെ. ഇനി ഈ സാധനം ആ ദിവസം മുഴുവന്‍ വില്‍ക്കും. വീട്ടില്‍ രാവിലെ വെയ്ക്കുന്നത് രാത്രി കഴിക്കാത്ത നമ്മള്‍ തലേ ദിവസത്തെ ആഹാരം കഴിച്ചുകൊണ്ടേയിരിക്കുന്നു. ഇത്തരം പലഹാരങ്ങള്‍ പെട്ടെന്ന് കേടുവരാതിരിക്കാന്‍ അമിതമായി സോഡാ ഉള്‍പ്പെടെ നിരവധി രാസവസ്തുക്കള്‍ ഉപയോഗിക്കുന്നു.
ഈ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ എന്തെല്ലാം ചെര്‍ക്കുന്നുവെന്നോ ഇതു സാഹചര്യത്തിലാണ് ഉണ്ടാക്കുന്നതെന്നോ പരിശോധിക്കാന്‍ നിലവില്‍ സംവിധാനമില്ല.

തിരുവനന്തപുരത്തെ ദോശ മാവു ഉണ്ടാക്കുന്ന കമ്പനിയില്‍ അടുത്തിടെ നടന്ന പരിശോധന ഞെട്ടിപ്പിക്കുന്നതായിരുന്നു പുഴുക്കളും എലികളും ഓടിക്കളിക്കുന്ന സ്ഥലത്ത്  നിന്ന്  ഹൈ ടെക്  രീതിയില്‍ മാവുണ്ടാക്കുന്നു. എന്തായാലും ഭക്ഷണ കാര്യത്തില്‍ സര്‍കാര്‍ സമൂലമായ പരിഷ്കാരം കൊണ്ടുവരണം.  ഹോട്ടലുകളില്‍ ഫുഡ്‌ ഉണ്ടാക്കുന്നില്ലേല്‍ ലൈസന്‍സ് നല്‍കുന്നത് പുനപരിശോധിക്കണം. ഹോട്ടലുകളില്‍ നില്‍ക്കുന്ന ജീവനക്കാര്‍ക്ക് ഐ ഡി കാര്‍ഡ്‌ നല്‍കണം. അവര്‍ക്ക് മെഡിക്കല്‍ പരിശോധന നടത്തി പകരുന്ന രോഗം ഇല്ലെന്നു ഉറപ്പുവരുത്തണം. ഇതു പരിശോധിക്കാന്‍ പ്രത്യേകം സംഘം വേണം. ആഹാരത്തിന്റെ കാര്യം ഇനിയെങ്കിലും ഗൌരവമായി എടുക്കണം. ഇല്ലെങ്കില്‍ പ്രജകള്‍ അസുഖം വന്നു ചത്ത്‌ ഓടുങ്ങിക്കൊണ്ടിരിക്കും.




Comments