പ്രവചനം ഇവര്‍ക്കു കുടുംബകാര്യം



ഭാവി,ഭൂതം,വര്‍ത്തമാനം.... വാചകത്തില്‍ ഒതുങ്ങുന്നില്ല കാര്യം... ഭൂതക്കണ്ണാടി ഉപയോഗിച്ചു കൈനോക്കി ഭാവി പ്രവചിക്കുമ്പോള്‍ കുറേയേറെ കാര്യങ്ങള്‍ ശരിയാകില്ലേ..........ഇതിനു തെളിവുമായി ഇതാ ഒരു കുടുംബം. ഒരു കുടുംബത്തിലെ മൂന്നു പേരാണു മറൈന്‍ഡ്രൈവില്‍ കൈനോട്ടം തൊഴിലാക്കി സ്വീകരിച്ചത്‌. ഇനി ഇവരുടെ ഭൂതം, വര്‍ത്തമാനം കേള്‍ക്കുക. കാലടി പാറപ്പുറത്തു വീട്ടില്‍ അശോകന്‍ 20 വര്‍ഷമായി മറൈന്‍ഡ്രൈവില്‍ ഭാവി പ്രവചിക്കുന്ന തൊഴിലിലാണ്‌. ഭാര്യ ഉഷയും ഇവിടെ കൈനോട്ടക്കാരിയാണ്‌.

 അശോകന്റെ സഹോദരി മാധവിയും പത്തുവര്‍ഷമായി മറൈന്‍ഡ്രൈവില്‍ മറ്റുള്ളവരുടെ ഭാവി പ്രവചിച്ചു സ്വന്തം കുടുംബത്തിന്റെ ഭാവി കരുപ്പിടിപ്പിക്കുന്നു. ഹസ്തരേഖാ ശാസ്ത്രവും ജ്യോതിശാസ്ത്രവും പഠിച്ചാണ്‌ അശോകന്‍ ജോലിയില്‍ പ്രവേശിപ്പിച്ചത്‌. 20 രൂപയാണ്‌ ചാര്‍ജ്‌. പറയുന്നതു ശരിയായാല്‍ ചിലര്‍ 100 രൂപ വരെ നല്‍കും. ദിവസം ശരാശരി 200 രൂപയുണ്ടാക്കും. മൂന്നു മക്കളെ പഠിപ്പിച്ചു നല്ല നിലയിലാക്കിയതു ഭാവി പ്രവചിച്ചാണെന്നും അശോകനും ഉഷയും പറയുന്നു.

പെണ്‍കുട്ടികളെ രണ്ടുപേരെയും കല്യാണം കഴിച്ചയച്ചു. മക്കളില്‍ ഒരാള്‍ അധ്യാപികയാണ്‌. മകന്‍ ജോലിക്കുപോകുന്നു. അശോകനാണ്‌ ഭാര്യയേയും സഹോദരിയേയും കൈനോട്ടം പഠിപ്പിച്ചത്‌.ചെറുപ്പക്കാരും കപ്പിള്‍സുമാണു കൈനോക്കുന്നതില്‍ അധികവും. ചിലര്‍ തമാശയ്ക്കു നോക്കിക്കും. മറ്റുചിലരാകട്ടെ വളരെ സീരിയസായിട്ടും. കൈനോക്കാന്‍ ആവശ്യപ്പെടുന്നവരില്‍ ചിലര്‍ക്കു ഹസ്തരേഖാശാസ്ത്രം വശമുണ്ടാകും. അതുകൊണ്ടു തട്ടിപ്പു നടക്കില്ല.

എല്ലാവരും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതു നല്ലതുമാത്രം. അപ്പോള്‍ ശനിയുടെ കാര്യം വിസ്മരിക്കും. വ്യാഴമണ്ഡലത്തെ ചുറ്റിപ്പറ്റിയാണ്‌ വര്‍ത്തമാനം. ഇതാണു സൈക്കോളജി. മറൈന്‍ ഡ്രൈവില്‍ മാത്രം പത്തോളം പേരുണ്ട്‌ കൈനോട്ടക്കാരായിട്ട്‌. കൈനോട്ടക്കാരുടെ സംസ്ഥാന യൂണിയനുണ്ടാക്കാനുള്ള ശ്രമത്തിലാണിവര്‍.അശോകന്‍ ഭാവി പ്രവചിച്ചവരില്‍ ചിലര്‍ നല്ലനിലയില്‍ എത്തിയിട്ടുണ്ട്‌. തുണി വ്യാപാരം നടത്തിപ്പൊളിഞ്ഞ ഒരാളുടെ ഭാവി പ്രവചിക്കാന്‍ അശോകനു മറൈന്‍ഡ്രൈവില്‍ വച്ച്‌ അവസരം ലഭിച്ചു.

പത്തുവര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു സംഭവം. വിഷമത്തോടെ ഇരിക്കുന്ന ആളിനെ നോക്കി അശോകന്‍ ആദ്യം പറഞ്ഞതു താങ്കളുടെ ബിസിനിസ്‌ പൊളിഞ്ഞതു വിജയത്തിനുള്ള തുടക്കമെന്നായിരുന്നു. അശോകന്‍ എറിഞ്ഞതു കൊക്കിനു കൊണ്ടു. കക്ഷി അഞ്ചു രൂപ കൊടുത്തു കൈനോക്കി. അഞ്ചുവര്‍ഷത്തിനകം കോടീശ്വരനാകുമെന്നും ചെയ്ത ബിസിനിസ്‌ തന്നെ തുടരാനും പറഞ്ഞു. തുണി കയറ്റുമതി ആരംഭിച്ചു. ഗള്‍ഫില്‍ അറബികളുടെ വസ്ത്രം നെയ്യുന്ന കടകള്‍ ആരംഭിച്ചു. ഇന്നു ദുബായ്‌യില്‍ ആറോളം സൂപ്പര്‍ മാര്‍ക്കറ്റുള്ള കോടീശ്വരനാണ്‌. താഝോട്ടലിലെത്തിയ അദ്ദേഹം ഒരിക്കല്‍ അശോകനെ വീണ്ടും വഴിയില്‍ കണ്ടുമുട്ടി. പാരിതോഷികങ്ങള്‍ നല്‍കിയാണ്‌ അശോകനെ യാത്രയാക്കിയത്‌.

Comments