ജീവിതം കുളമ്പടിത്താളത്തില്‍

ഓരോ കുളമ്പടിയൊച്ചയിലും ജീവിതം സ്വപ്നം കാണുന്ന ഒരാള്‍. പത്തൊമ്പതു കൊല്ലമായി പൊന്നാരിമംഗലത്തു കളപ്പുരയ്ക്കല്‍ ഹൗസില്‍ സുരേഷിന്റെ ജീവിതത്തിനു കുതിരക്കുളമ്പടിയുടെ താളം. കൊച്ചിയിലെ ബോള്‍ഗാട്ടി പാലസിലെത്തുന്ന സന്ദര്‍ശകരെ കുതിരസവാരിക്കു കൊണ്ടുപോകുന്നത്‌ സുരേഷാണ്‌. ജീവിതത്തിനു വജ്രത്തിളക്കം നല്‍കുമെന്ന പ്രതീക്ഷയിലോ എന്നറിയില്ല കുതിരയ്ക്കു പേരിട്ടിരിക്കുന്നത്‌ ഡയമണ്ട്‌ എന്ന്‌.

തൊടുപുഴ സ്വദേശിയായ സുരേഷ്‌ 1989 ലാണ്‌ കൊച്ചിയിലെത്തിയത്‌. ഡയമണ്ടുമായി ബോള്‍ഗാട്ടിയിലെത്തിയ സുരേഷ്‌ പിന്നീടവിടെ ജീവിതത്തിന്റെ ചുവടുകള്‍ കൃത്യമാക്കാക്കാന്‍ ശ്രമിക്കുകയായിരുന്നു. താമസം മുളവുകാട്ട്‌. കുതിരയ്ക്കു തീറ്റ കൊടുക്കാനും പരിചരിക്കാനും കൂട്ടിന്‌ ഭാര്യയും രണ്ടു കുട്ടികളും. ഓരോ സന്ദര്‍ശകരോടും ചോദിക്കും കുതിര സവാരി വേണോ? ബോള്‍ഗാട്ടി മൈതാനത്തു ഒരു റൗണ്ടടിക്കുന്നതിന്‌ 20 രൂപ. മിനിമം പതിനഞ്ചുപേരെങ്കിലും ദിവസം കുതിര സവാരി നടത്തിയില്ലിങ്കില്‍ അന്നത്തെ കാര്യം കഷ്ടം. 140 രൂപ വേണം കുതിരക്കു തീറ്റയ്ക്കും മരുന്നിനും. കിട്ടുന്നതിന്റെ പത്തുശതമാനം കെടിഡിസിക്കു നല്‍കണം.

സന്ദര്‍ശകര്‍ കുറയുന്നതില്‍ സുരേഷിന്‌ ആശങ്കയുണ്ട്‌. ആയിരം പേരെങ്കിലും ദിവസവും വന്നിരുന്നതാണ്‌. ഇപ്പോള്‍ അത്‌ ഇരുന്നൂറായി ചുരുങ്ങി. ഇതില്‍ത്തന്നെ കുതിരസവാരിക്കു താല്‍പര്യമുള്ളവര്‍ കുറവ്‌. ബോള്‍ഗാട്ടി പാര്‍ക്ക്‌ താമസിയാതെ പൂട്ടാന്‍ കെടിഡിസി ഉദ്ദേശിക്കുന്നതായാണ്‌ സൂചന. ഡയമണ്ടുമായി താന്‍ എവിടെ പോകും? കുടുംബം എങ്ങിനെ ജീവിക്കും? ചെയ്യാവുന്നത്‌ പാര്‍ക്കിനു മുന്നില്‍ കുടുംബസമേതം സത്യഗ്രഹമിരിക്കുക മാത്രം. അവിടെയും കൂട്ടിന്‌ ഡയമണ്ടുണ്ടാവും.

Comments